കുവൈത്തിൽ മനുഷ്യക്കടത്തുകാർക്ക് പണിയാകും, ആഗോള റാങ്കിങിൽ സ്ഥാനം മെച്ചപ്പെടുത്തി രാജ്യം
മൂന്ന് വർഷമായി ടയർ 2 വാച്ച് ലിസ്റ്റിലായിരുന്ന രാജ്യം ടയർ 2 ആയി ഉയർന്നു

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ മുന്നേറി കുവൈത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2025-ലെ ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ് (ടിഐപി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി ടയർ 2 വാച്ച് ലിസ്റ്റിൽ ആയിരുന്ന രാജ്യം ഇപ്പോൾ ടയർ 2 ആയി ഉയർന്നു. മനുഷ്യക്കടത്തിനെതിരെ സംരക്ഷണ-പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് സ്വീകരിച്ച പ്രായോഗിക നടപടികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. മനുഷ്യക്കടത്ത് കേസുകളിലെ അന്വേഷണം ഊർജ്ജിതമാക്കുക, സിവിൽ സൊസൈറ്റി സംഘടനകളുമായുള്ള സഹകരണം മെച്ചപ്പെടുത്തുക, നിർമാണാത്മകമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളിലായിരുന്നു പ്രവർത്തനങ്ങൾ.
വിദേശ തൊഴിലാളികളെയും ഗാർഹിക തൊഴിലാളികളെയും സംരക്ഷിക്കുന്നതിൽ രാജ്യം പ്രത്യേക ശ്രദ്ധ നൽകി. മനുഷ്യക്കടത്ത് പോലുള്ള പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് കുവൈത്ത് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത്ത് പറഞ്ഞു. 2024 അവസാനത്തോടെ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട് രാജ്യം പുറത്തിറക്കിയ ഡിക്രി-നിയമം ശ്രദ്ധേയമാണ്. ഈ നിയമത്തിൽ താമസാനുമതിക്ക് വേണ്ടിയുള്ള മനുഷ്യക്കടത്തിന് ശിക്ഷകൾ കർശനമാക്കി. തൊഴിലാളികളുടെ വേതനം നൽകാത്തത് ക്രിമിനൽ കുറ്റമാക്കൽ, മെച്ചപ്പെടുത്തിയ ഷെൽട്ടർ സംവിധാനം, 2028 വരെയുള്ള കുവൈത്തിന്റെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ പദ്ധതി നടപ്പാക്കൽ പോലുള്ള നടപടികളും രാജ്യത്ത് അവതരിപ്പിച്ചു.
Adjust Story Font
16

