കുവൈത്തിൽ ഫാമിലി വിസിറ്റ് വിസക്ക് ഏർപ്പെടുത്തിയിരുന്ന കുറഞ്ഞ ശമ്പള പരിധി ഒഴിവാക്കി
പ്രവാസികൾക്ക് ഇനി കുടുംബാംഗങ്ങളെ വരുമാന പരിധിയില്ലാതെ കൊണ്ടുവരാം
കുവൈത്ത് സിറ്റി: ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്കുള്ള മിനിമം ശമ്പള പരിധി നീക്കം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിർദേശപ്രകാരം പ്രവാസികൾക്ക് ഇനി കുടുംബാംഗങ്ങളെ വരുമാന പരിധിയില്ലാതെ കൊണ്ടുവരാമെന്ന് മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ കേണൽ അബ്ദുൽ അസീസ് അൽ കന്ദരി കുവൈത്ത് ടിവിയോട് പറഞ്ഞു.
നാലാം ഡിഗ്രി, മൂന്നാം ഡിഗ്രി എന്നിവയിലൂടെ അടുത്ത ബന്ധുക്കളെയും ഇനി പ്രവാസികൾക്ക് കൊണ്ടുവരാൻ സാധിക്കും. മുൻപ് മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവർക്ക് മാത്രമായി കുടുംബ വിസ പരിമിതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ഭാര്യക്കും കുട്ടികൾക്കും മാത്രമല്ല, അകന്ന ബന്ധുക്കൾക്കും സന്ദർശന വിസ അനുവദിക്കും. എന്നാൽ, കുടുംബ വിസയുടെ സാധുത ഒരു മാസം മാത്രമായിരിക്കുമെന്ന് റെസിഡൻസി അഫയേഴ്‌സ് സെക്ടർ ഡയറക്ടർ കേണൽ അബ്ദുൽ അസീസ് അൽ-കന്ദരി കുവൈത്ത് ടെലിവിഷനോട് പറഞ്ഞു. വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച്, വിസ അപേക്ഷാ നിബന്ധനകളിൽ ഇളവ് വരുത്തിയതായും മന്ത്രാലയം അറിയിച്ചു. പ്രത്യേക വ്യവസ്ഥകളോടെ ടൂറിസ്റ്റ് വിസകൾ എല്ലാ രാജ്യക്കാർക്കും അനുവദിക്കും.
അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യതയുള്ള തൊഴിലുകളുടെ പട്ടികയും ആഗോള സൂചകങ്ങൾ അനുസരിച്ച് പുതുക്കുമെന്നും അൽ കന്ദരി വ്യക്തമാക്കി. നാല് വിഭാഗങ്ങളിലായാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുക. കുടുംബ സന്ദർശന വിസയ്ക്കുള്ള കുറഞ്ഞ ശമ്പള വ്യവസ്ഥ, കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കണമെന്ന നിർബന്ധം, സർവകലാശാല ബിരുദ യോഗ്യത തുടങ്ങിയ നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
'കുവൈത്ത് വിസ പ്ലാറ്റ്ഫോം' വഴി ഓൺലൈനായി കുടുംബ സന്ദർശന വിസകൾക്കും മറ്റ് വിസകൾക്കും അപേക്ഷിക്കാം. അപേക്ഷ നൽകിയാൽ അഞ്ചു മിനിറ്റിനുള്ളിൽ വിസ ലഭ്യമാകുമെന്നും അൽ-കന്ദരി അറിയിച്ചു. ഒരു മാസത്തേക്ക് മൂന്നു ദിനാറും ആറു മാസത്തേക്ക് ഒമ്പതു ദിനാറും ഒരു വർഷത്തേക്ക് 15 ദിനാറുമാണ് വിസ ഫീസ്.
Adjust Story Font
16

