ദേശീയ ദിനാഘോഷം: സുരക്ഷാ തയ്യാറെടുപ്പുകൾ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
23 പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചു

കുവൈത്ത് സിറ്റി: കുവെത്ത് ദേശീയ ദിനാഘോഷങ്ങൾ അടുത്തിരിക്കെ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവും അഗ്‌നിശമന സേനയും വിപുലമായ തയ്യാറെടുപ്പുകൾ നടത്തി. എല്ലാ ഗവർണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ-ഉസ്താദാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് സ്ട്രീറ്റിലെ സയന്റിഫിക് സെന്ററിന് എതിർവശം, ബ്‌നെയിദ് അൽ-ഗാർ, ജൂലൈ'അ എന്നിവിടങ്ങളിൽ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ എമർജൻസികളെ നേരിടാൻ പൂർണ്ണ സജ്ജീകരണങ്ങളോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുവൈത്ത് അഗ്‌നിശമന സേനയിലെയും കുവൈത്ത് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും.
സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനായി റെസിഡൻഷ്യൽ ഏരിയകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. അഗ്‌നിബാധകളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ അഗ്‌നിശമന വാഹനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ പൗരന്മാരും താമസക്കാരും വഴികൾ ഒഴിഞ്ഞ് നൽകണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ അൽ-ഗരീബ് അഭ്യർത്ഥിച്ചു. വെടിക്കെട്ടുകൾ നടത്തരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അവ തീപിടുത്തത്തിനും അപകടങ്ങൾക്കും കാരണമാവുകയും ആഘോഷങ്ങളുടെ ശോഭ കെടുത്തുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

