52°C; കുവൈത്തിലെ ഏറ്റവും ഉയർന്ന താപനില ജഹ്റയിൽ
ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിലെ ഏറ്റവും ഉയർന്ന താപനില ജഹ്റയിൽ രേഖപ്പെടുത്തി. 52 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു, റാബിയ, അബ്ദാലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസും നുവൈസീബിൽ 50 ഡിഗ്രി സെൽഷ്യസും എത്തി.
രാജ്യം നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് വളരെ ചൂട് വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽഅലി വിശദീകരിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും അൽഅലി അഭിപ്രായപ്പെട്ടു. ഈ കാറ്റ് ചില സമയങ്ങളിൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബുധനാഴ്ച വരെ പൊടിക്കാറ്റിന് സാധ്യത വർധിപ്പിക്കുമെന്നും അറിയിച്ചു. വ്യാഴാഴ്ച മുതൽ പൊടിപടലങ്ങൾ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമെന്നും ശനിയാഴ്ച വരെ നീണ്ടുനിൽക്കുമെന്നും പ്രവചിക്കപ്പെടുന്നു.
'വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയും ചൊവ്വാഴ്ചയോടെ മിതമായതോ സജീവമോ ആയ വേഗതയിൽ വീശുകയും ചെയ്യും, ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി നിറഞ്ഞ അവസ്ഥയ്ക്ക് കാരണമാകും' അൽഅലി പറഞ്ഞു. ബുധനാഴ്ചയും വ്യാഴാഴ്ചയും കാറ്റിന്റെ വേഗത മണിക്കൂറിൽ 22 മുതൽ 65 കിലോമീറ്റർ വരെയാകാം, കുവൈത്തിന്റെ മിക്ക ഭാഗങ്ങളിലും പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകും. ഈ കാലയളവിൽ കടൽ തിരമാലകളുടെ ഉയരം ഏഴ് അടിക്ക് മുകളിലാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ പ്രവർത്തനവും പൊടിപടലങ്ങളുടെ സാന്നിധ്യവും വർധിക്കുന്നതിനാൽ തിങ്കളാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൊവ്വാഴ്ച മുതൽ താപനില ക്രമേണ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് അൽഅലി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചത്തെ പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

