മനുഷ്യക്കടത്തും, വിസാ തട്ടിപ്പും; ഫഹാഹീലിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് പൂട്ടിച്ചു
29 സ്ത്രീ തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും അനധികൃത വിസാ വ്യാപാരവും നടത്തിയ ഫഹാഹീലിലെ ഒരു ആഭ്യന്തര തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അടച്ചുപൂട്ടി. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ പരിശോധനയിൽ ഓഫീസിന്റെ ചുമതലയുള്ളവരെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്നാണ് റെയ്ഡ് നടത്തിയത്.ഓഫീസിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ 29 ഏഷ്യൻ സ്ത്രീ തൊഴിലാളികളെ അധികൃതർ രക്ഷപ്പെടുത്തി.
ഓഫീസ് വിസകൾക്ക് 120 ദിനാറും, തൊഴിൽ കരാറുകൾക്ക് 1,100 മുതൽ 1,300 ദിനാർ വരെയും പ്രതികൾ ഈടാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ പണമിടപാടിന്റെ രേഖകളും, തയ്യാറാക്കി വെച്ച കരാറുകളും, മറ്റ് രേഖകളും പിടിച്ചെടുത്തു. രക്ഷപ്പെടുത്തിയ തൊഴിലാളികൾ നിർബന്ധിത തൊഴിലിനും, തടങ്കലിനും, മോശം പെരുമാറ്റത്തിനും ഇരയായതായി മൊഴി നൽകി. ഇവരെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Adjust Story Font
16

