ഒരു ലക്ഷം എക്‌സിറ്റ് പെർമിറ്റുകൾ നൽകി, ദുരുപയോഗം രേഖപ്പെടുത്തിയിട്ടില്ല: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
ഗവർണറേറ്റുകളിലെ കേന്ദ്രങ്ങൾ വഴി തൊഴിലാളിയുടെയോ തൊഴിലുടമയുടെയോ പരാതി ലഭിച്ചാൽ ഉടനടി പരിഹരിക്കുമെന്ന് പിഎഎം

കുവൈത്ത് സിറ്റി: രാജ്യത്ത് എക്‌സിറ്റ് പെർമിറ്റ് നടപ്പിലാക്കിയതിനുശേഷം ദുരുപയോഗ കേസുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതുവരെ 1,00000-ത്തിലധികം ഇലക്ട്രോണിക് എക്‌സിറ്റ് പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽമുസൈനി.
ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ഗവർണറേറ്റുകളിലെ കേന്ദ്രങ്ങൾ വഴി തൊഴിലാളിയിൽ നിന്നോ തൊഴിലുടമയിൽ നിന്നോ അതോറിറ്റിക്ക് പരാതികൾ ലഭിച്ചാൽ അവ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിന് മുമ്പ് അവരുടെ തൊഴിലുടമകളിൽ നിന്ന് എക്‌സിറ്റ് പെർമിറ്റ് നേടണമെന്ന് ഈയിടെയാണ് കുവൈത്ത് നിയമം കൊണ്ടുവന്നത്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാമ്പത്തിക, നിയമ, ഭരണപരമായ അവകാശങ്ങളും കടമകളും തീർപ്പാക്കുകയാണ് തീരുമാനത്തിന്റെ ഉദ്ദേശ്യമെന്ന് അൽമുസൈനി വ്യക്തമാക്കി. ധാരാളം തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾക്ക് തീരുമാനം സഹായകരമാണെന്നും അവരുടെ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലുടമ ന്യായീകരണമില്ലാതെ എക്‌സിറ്റ് പെർമിറ്റ് നൽകാൻ വിസമ്മതിച്ചാൽ പ്രവാസികൾക്ക് പരാതികൾ നൽകാൻ സംവിധാനം ഒരുക്കാൻ പിഎഎമ്മിന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

