കുവൈത്തിൽ മൂന്ന് ബയോമെട്രിക് സേവന കേന്ദ്രങ്ങൾ കൂടി തുറന്നു
പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം വിരലടയാളങ്ങൾ എടുത്തതായി ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ കൂടുതല്‍ ബയോമെട്രിക് സേവന കേന്ദ്രങ്ങൾ തുറന്നു. പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകൾ വിരലടയാളങ്ങൾ എടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് താമസിക്കുന്ന 18 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. കുവൈത്തികള്‍ക്കും ജിസിസി പൗരന്മാർക്കുമാണ് പുതുതായി മൂന്ന് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇതോടെ കുവൈത്തികൾക്കും ഗൾഫ് പൗരന്മാർക്കും അനുവദിച്ച ബയോമെട്രിക് സെന്ററുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ആയിരിക്കും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. അലി സബാഹ് അൽ സാലം, ജഹ്‌റ മേഖലകളില്‍ മറ്റ് വിദേശികള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. സഹേൽ ആപ്പ് വഴിയോ , മെറ്റ പോര്‍ട്ടല്‍ വഴിയോ ബയോമെട്രിക് രജിസ്ട്രേഷനായി ഓൺലൈൻ അപ്പോയ്ന്റ്‌മെന്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യണം. തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് സൂചനകള്‍. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കര, വ്യോമ, ജല അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരും ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് സമർപ്പിക്കണം.
രാജ്യത്തിന് പുറത്തേക്ക പോകുന്നതിന് ബയോമെട്രിക് പരിശോധന നിര്‍ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.പുതിയ ബയോമെട്രിക് സംവിധാനം വഴി സുരക്ഷ ശക്തമാക്കുവാനും, രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എളുപ്പത്തിൽ പരിശോധിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16