കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിൽ സമയ നിയന്ത്രണം പ്രാബല്യത്തിൽ
ജോലി സമയമടക്കമുള്ള വിവരങ്ങൾ തൊഴിലുടമകൾ ഇലക്ട്രോണിക് സംവിധാനത്തിൽ നൽകണം

കുവൈത്ത് സിറ്റി: സ്വകാര്യ തൊഴിൽ മേഖലയിൽ സമയ നിയന്ത്രണവുമായി കുവൈത്ത്. സ്വകാര്യ മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്ന 2025 ലെ 15-ാം നമ്പർ നിയമം പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് അൽയൗം) പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ജോലി സമയം നിയന്ത്രിക്കാനും നിരീക്ഷിക്കാനും അവധി കാര്യക്ഷമമായി നൽകാനുമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ നിയമം മുന്നോട്ട് വെക്കുന്നുണ്ട്.
ദൈനംദിന ജോലി സമയം, വിശ്രമ കാലയളവുകൾ, ആഴ്ചതോറുമുള്ള വിശ്രമ ദിനങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നിയമപ്രകാരം എല്ലാ തൊഴിലുടമകളും അതോറിറ്റി അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനത്തിൽ നൽകണം. എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ തൊഴിലുടമകൾ വിവരം ഉടനടി അപ്ഡേറ്റ് ചെയ്യണം.
സിസ്റ്റത്തിൽ നൽകിയ വിവരങ്ങളായിരിക്കും അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കുള്ള ഔദ്യോഗിക റഫറൻസെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വ്യക്തമാക്കി. ജീവനക്കാർക്കും ഇൻസ്പെക്ടർമാർക്കും എളുപ്പത്തിൽ ലഭിക്കാൻ തൊഴിലുടമകൾ വിവരം പ്രിന്റ് ചെയ്ത് ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണം. മുമ്പ് പേപ്പറിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ പകരമാണ് പുതിയ സംവിധാനമെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

