അപകടകരമായ ഡ്രൈവിങ്. ഇന്ത്യൻ പൗരന് തടവും നാടുകടത്തലും
രണ്ട് വർഷവും മൂന്ന് മാസവും തടവാണ് കോടതി വിധിച്ചത്

മസ്കത്ത്: അപടകരകമായ ഡ്രൈവിങ്ങിനെ തുടർന്ന് നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ പൗരനായ മുഹമ്മദ് ഫറാസിനെ തടവിനും നാടുകടത്തലിനും ഒമാൻ കോടതി ഉത്തരവിട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് നാലിനായിരുന്നു സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ദാരുണമായ അപകടം നടന്നത്. വടക്കൻ ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അമിത വേഗത്തിൽ വാഹനമോടിച്ചതിനും മനപ്പൂർവം ഗതാഗതം തടസ്സപ്പെടുത്തി നാലു പേരുടെ മരണത്തിനിടയാക്കിയതിനും ഫറാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. രണ്ട് വർഷവും മൂന്ന് മാസവും തടവാണ് കോടതി വിധിച്ചത്. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഒമാനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവിൽ പറയുന്നു. നിയമപരമായ ചെലവുകളും പ്രതിയിൽ നിന്ന് ഈടാക്കും.
കഴിഞ്ഞ വർഷം മേയ് നാലിനായിരുന്നു ദാരുണമായ സംഭവം. സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാർ ആണ് മരിച്ച മലയാളി. ഇദേഹത്തിന്റെ ഭാര്യ ജീജ, മക്കളായ മയൂര, നന്ദന എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മരിച്ച മറ്റുള്ളവർ ഒമാനി സ്വദേശികളാണ്. വൺവേ പാതയിൽ തെറ്റായ ദിശയിൽ ട്രക്ക് ഓടിച്ചതാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ 11ഓളം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
Adjust Story Font
16

