പ്രതിസന്ധികള്‍ക്ക് നിരവധി; ഒമാനില്‍ നിന്ന് നാട്ടിലേക്കുള്ള പണമയക്കല്‍ കുറഞ്ഞു
നാട്ടിലേക്കുള്ള പണമയക്കലില്‍ കഴിഞ്ഞ എട്ടു വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്.
ഒമാനില്‍ നിന്ന് വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കല്‍ കുറഞ്ഞു. കോവിഡ് പ്രതിസന്ധിയും പ്രവാസികളുടെ കൊഴിഞ്ഞുപോക്കുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിദേശികളായ ജോലിക്കാര്‍ നാട്ടിലേക്കുള്ള പണമയക്കലില്‍ കഴിഞ്ഞ എട്ടു വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്.
2019നെക്കാൾ നാലു ശതമാനം കുറവാണ് കഴിഞ്ഞവർഷം വിദേശികൾ നാട്ടിലേക്ക് അയച്ച മൊത്തം തുക. 2019ൽ 3.51 ശതകോടി റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 3.37 ശതകോടി റിയാലായാണ് കുറഞ്ഞത് ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
വിദേശികൾ ഏറ്റവും കൂടുതൽ നാട്ടിലേക്ക് പണം അയച്ചത് 2015ലാണ്. 4.22 ശതകോടി റിയാലാണ് ആ വർഷം വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം പണമയക്കൽ കുറയാൻ പ്രധാന കാരണം വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ്. കോവിഡ് മഹാമാരി ഒമാന്‍റെ സാമ്പത്തിക മേഖലയെയും സ്വകാര്യ കമ്പനികളെയും സാരമായി ബാധിച്ചു. പ്രതിസന്ധി കാരണം സ്വകാര്യ കമ്പനികൾ ജീവനക്കാരെ കുറക്കുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. യാത്രവിലക്കുകൾ പൂർണമായി പിൻവലിച്ചതോടെ സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. അടുത്ത വർഷം മുതൽ പണം അയക്കുന്നത് വർധിക്കാൻ സാധ്യതയുണ്ട്. ലോകബാങ്ക് റിപ്പാേർട്ട് അനുസരിച്ച് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശികളുടെ പണം അയക്കൽ ഈ വർഷവും കുറയാനാണ് സാധ്യത.
Adjust Story Font
16