ഒമാനിലെ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമവും എക്സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കണം
മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കത്ത്: ഒമാനിലെ മുഴുവൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമവും എക്സിക്യൂട്ടീവ് ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ സേവനങ്ങളോ സാധനങ്ങളോ ഉപഭോക്കാക്കൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് അനുമതി നേടണമെന്ന് സിപിഎ ഓർമിപ്പിച്ചു.
ഒമാനിൽ ഏറെ പ്രചാരം നേടുകയും വളർച്ച കൈവരിക്കുകയും ചെയ്യുന്ന മേഖലയായി ഇ-കൊമേഴ്സ് മാറിയിട്ടുണ്ട്. കൂടുതൽ വ്യവസായങ്ങൾ ഓൺലൈനിലേക്ക് മാറുകയും ഉപഭോക്താക്കൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നതിനാൽ, വിപണിയിൽ വിശ്വാസവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സിപിഎ പറയുന്നു.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ആർട്ടിക്കിൾ 33 അനുസരിച്ച് ഒമാനിൽ താമസിക്കുന്നവരായാലും പ്രാദേശിക ഏജന്റുമാരായാലും ഓൺലൈനിൽ ബിസിനസ് നടത്തുന്നവർ ഇ-കൊമേഴ്സിൽ ഏർപ്പെടുമ്പോൾ വിവിധ കരാറുകളിൽ ഏർപ്പെടുകയും ബാധ്യതകൾ പാലിക്കുകയും വേണം. ഓൺലൈൻ സ്ഥാപനങ്ങൾ സേവനങ്ങളോ സാധനങ്ങളോ ഉപഭോക്കാക്കൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടണം. ഉപഭോക്താക്കളെ തെറ്റദ്ധരിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി ഉൽപന്നങ്ങൾ അവയുടെ യഥാർഥ രൂപം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കണം. കൂടാതെ, ഉത്പന്ന വിതരണത്തിന്റെ സ്ഥലം, തീയതി, രീതി എന്നിവയും കച്ചവടക്കാർ കൃത്യമായി ആശയവിനിമയം നടത്തണം. ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിയമവ്യവസ്ഥകളുമായി പൊരുത്തപ്പെടുന്ന ഒരു എക്സ്ചേഞ്ച്, റിട്ടേൺ ഉണ്ടാക്കുകയും വേണമെന്നും സിപിഎ പറയുന്നു.
Adjust Story Font
16

