ഒമാനിൽ സജീവമായി ഹബ്ത മാർക്കറ്റുകൾ
പെരുന്നാൾ അടുത്താൽ ഒമാനിലെ ഗ്രാമങ്ങളിൽ ഇങ്ങനെ താൽകാലിക മാർക്കറ്റുകൾ ഉയരും

മസ്കത്ത്: പൊതു അവധി പ്രഖ്യാപിക്കുകയും ബലിപെരുന്നാൾ പടിവാതിൽക്കൽ എത്തുകയും ചെയ്തതോടെ ഒമാനിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ സജീവമായി. ഈന്തപ്പഴത്തോട്ടങ്ങൾക്ക് നടുവിലായി ഒരുക്കാറുള്ള താൽകാലിക മാർക്കറ്റിലേക്ക് കുടുംബങ്ങളും കുട്ടികളും കൂട്ടമായി എത്തുന്ന കാഴ്ച മനോഹരമാണ്.
കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ ഒരുക്കിവെച്ച് വാങ്ങാനെത്തുന്നവരെ വിളിച്ചുകൊണ്ടിരിക്കുന്ന കച്ചവടക്കാർ. കളിപ്പാട്ടങ്ങൾ വാങ്ങിയും മധുരപലഹാരങ്ങൾ നുണഞ്ഞും കുട്ടിക്കൂട്ടങ്ങളുടെ സംഘവും. പെരുന്നാൾ അടുത്താൽ ഒമാനിലെ ഗ്രാമങ്ങളിൽ ഇങ്ങനെ താൽകാലിക മാർക്കറ്റുകൾ ഉയരും. ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് ഈ പരമ്പരാഗത മാർക്കറ്റ്. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽ നിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലക്ക് കാലികളെ വിൽക്കാനുള്ള അവസരം കൂടിയാണിത്. സംരംഭകർ, കരകൗശല വിദഗ്ധർ, എന്നിവരിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും സുഗമമാക്കുന്നതിന് ഹബ്ത ചന്തകൾ സഹായിക്കുന്നു. ഒമാനി തനത് സംസ്കാരവുമായി ഇഴ ചേർക്കപ്പെട്ടതാണ് ഹബ്ത. പുതുതലമുറയിലേക്ക് ഈ സംസ്കാരം പകർന്ന് നൽകുന്നതിനായി കുട്ടികളുമായും വന്ന് ഇവിടെനിന്നും സാധനങ്ങൾ വാങ്ങുന്നത് സ്വദേശികളുടെ പെരുന്നാൾ ഒരുക്കങ്ങളിൽ ഒന്നുകൂടിയാണ്.
Adjust Story Font
16

