ഒമാനിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിച്ചു; പ്രവാസികൾക്ക് ആശ്വാസം
സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യൻ സെക്ടറിലേക്ക് വിമാന കമ്പനികൾ ഈടാക്കാറുള്ളത്

മസ്കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിച്ചത് പ്രവാസികൾക്ക് ആശ്വാസമാവുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലേക്കും സർവീസുകളുണ്ട്. കൂടുതൽ യാത്രക്കാരുള്ള വേനൽ സീസണിൽ ഒമാൻ എയർ അടക്കമുള്ള വിമാനകമ്പനികൾ അധിക സർവീസാണ് നടത്തുന്നത്.
സലാം എയർ, ഗോ എയർ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികൾ കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്തുന്നത് പ്രവാസികൾക്ക് സൗകര്യമാവുകയാണ്. ഇതോടെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞു. എന്നാൽ ജൂലൈയിലെ ബലി പെരുന്നാൾ സീസൺ ലക്ഷ്യമിട്ട് ചില വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിട്ടുണ്ട്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യൻ സെക്ടറിലേക്ക് വിമാന കമ്പനികൾ ഈടാക്കാറുള്ളത്. ടിക്കറ്റ് നിരക്കുകൾ കാര്യമായി കൂടാത്തതിനാൽ യാത്രക്കാരും വർധിച്ചിട്ടുണ്ട്.
വേനൽ സീസൺ മുമ്പിൽ കണ്ട് ചില വിമാന കമ്പനികൾ നേരത്തെ നിരക്ക് വർധിപ്പിച്ചിരുന്നെങ്കിലും ടിക്കറ്റുകൾ വിറ്റഴിയാത്തത് കൊണ്ട് കുറക്കുകയായിരുന്നു. കേരളത്തിലേക്കുള്ള സർവീസുകളിൽ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് സലാം എയറിന്‍റെ സലാല, കോഴിക്കോട് സർവീസിലാണ്. എയർ ഇന്ത്യ എക്പ്രസ് കോഴിക്കോട്ടേക്കും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടേക്ക് 55 റിയാലിനു വരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു.
Adjust Story Font
16
