ഒമാനിലെ മലയാളി ഹജ്ജ് സംഘം തിരിച്ചെത്തി
52 പേരാണ് സംഘത്തിലുണ്ടായിരുന്നത്

മസ്കത്ത്: ഒമാനിൽനിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം വിശുദ്ധ കർമം പൂർത്തിയാക്കി മസ്കത്തിൽ തിരച്ചെത്തി. ഇന്ന് രാവിലെ 11 മണിയോടെ മസ്കത്ത് വിമാനത്താവളത്തിൽ എത്തിയ സംഘത്തെ മസ്കത്ത് സുന്നിസെന്റർ കമ്മിറ്റി ഭാരവാഹികളും ബന്ധുകളും ചേർന്ന് വരവേറ്റു. ഈ വർഷം 52 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
മേയ് 28നാണ് സംഘം യാത്ര തിരിക്കുന്നത്. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്. ഈ വർഷം 52 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏതാണ്ട് പത്ത് വർഷത്തിന് ശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജ് നടത്തുന്നത്. ഈ വർഷം മലയാളികൾ മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് യാത്രക്കുള്ള നടപടികൾ ആരംഭിച്ചത് മുതൽ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ സഹായങ്ങളും സുന്നി സെന്റർ നൽകിയിരുന്നു. ഹജ്ജിനായി യാത്രക്കാരെ ഒരുക്കാനായി അഞ്ച് ദിവസത്തെ പഠന ക്ലാസും ഒരു ദിവസത്തെ ഹജ്ജ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഈ വർഷം 14000 മായിരുന്നു ഒമാന്റെ ഹജ്ജ് ക്വാട്ട. ഇതിൽ 13,530 സ്വദേശികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 470 ക്വാട്ടയാണ് വിദേശികൾക്കുള്ളത്. ഇതിൽ 235 അറബ് രാജ്യങ്ങളിലുള്ളവർക്കും ബാക്കി 235 എല്ലാ രാജ്യക്കാരുമായ വിദേശികൾക്കുമാണുണ്ടായിരുന്നത്.
Adjust Story Font
16

