പെരുന്നാൾ അവധിദിനങ്ങളിൽ ഒമാനിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ചത് 6,600 ടണ്ണിലധികം ഖരമാലിന്യങ്ങൾ
പെരുന്നാൾ ആഘോഷിക്കാനായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാർക്കുകളിലും ബീച്ചുകളിലുമായി എത്തിയിരുന്നത്.

ഒമാനിൽ പെരുന്നാൾ അവധിദിനങ്ങളിൽ നഗരങ്ങളിൽനിന്ന് ശേഖരിച്ചത് 6,600 ടണ്ണിലധികം ഖരമാലിന്യങ്ങൾ. ഒമാൻ എൻവയോൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം വർധനവാണ് ഈ ദിനങ്ങളിൽ മാലിന്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ 30മുതൽ മേയ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഒമാൻ എൻവയോൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനിക് അതിന്‍റെ ദൈനം ദിന പ്രവർത്തനങ്ങളിൽ ഇരട്ടിയാക്കേണ്ടി വന്നു. ഇതുവഴി ഇക്കാലയളവിൽ 40,000 ടണ്ണിലധികം നഗര മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പെരുന്നാൾ സമയത്ത് മാലിന്യം വർധിക്കുമെന്ന് മുന്നിൽ കണ്ട് ഓരോ ഗവർണറേറ്റിലും വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മാലിന്യങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേക ടീമുകൾ രൂപവത്കരിക്കുകയും ചെയ്തിരുന്നു.
പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ ഒമാനിലെ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിഞ്ഞിരുന്നത് അധികൃതർക്ക് തലവേദനയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെക്കാതെയായിരുന്നു സന്ദർശകർ മാലിന്യം തള്ളിയിരുന്നത്. പെരുന്നാൾ ആഘോഷിക്കാനായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാർക്കുകളിലും ബീച്ചുകളിലുമായി എത്തിയിരുന്നത്.
Adjust Story Font
16

