കണ്ടെത്തിയത് 67 കേസുകൾ; നിയമവിരുദ്ധ പണപ്പിരിവ് വേണ്ടെന്ന് ഒമാൻ സാമൂഹിക വികസന മന്ത്രാലയം
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ മസ്‌കത്ത് ഗവർണറേറ്റിൽ

മസ്‌കത്ത്: കഴിഞ്ഞ വർഷം വിവിധ ഗവർണറേറ്റുകളിലായി 67 അനധികൃത പൊതു ധനസമാഹരണ കേസുകൾ കണ്ടെത്തിയതായി ഒമാൻ സാമൂഹിക വികസന മന്ത്രാലയം. ഏകദേശം 30,000 റിയാലിന്റെ പിരിവാണ് പിടികൂടിയത്. മസ്‌കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതെന്നും മന്ത്രാലയം പറഞ്ഞു. ഏകദേശം 20 കേസുകളാണ് മസ്‌കത്തിൽ രേഖപ്പെടുത്തിയത്.
പൊതു ധനസമാഹരണ ലൈസൻസ് റെഗുലേഷൻ അനുസരിച്ച് പൊതു ധനസമാഹരണം നിയന്ത്രിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ പണം സംരക്ഷിക്കാനും സംഭാവനകൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നും പറഞ്ഞു. ലൈസൻസില്ലാത്ത പിരിവിലൂടെ വഞ്ചന നടക്കാനും സംഭാവനകൾ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സംഭാവനകൾ നൽകുന്നതിനുമുമ്പ് ധനസമാഹരണ സംരംഭത്തിന്റെ വിശ്വാസ്യത പരിശോധിക്കണമെന്നും നിർദേശിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാജ്യത്തിന്റെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ ജൂദ് ചാരിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
Adjust Story Font
16

