പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലേക്ക്; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചേക്കും
ഡിസംബർ 17,18 തിയതികളിലായി പ്രധാനമന്ത്രി ഒമാനിലെത്തുമെന്നാണ് റിപ്പോർട്ട്

മസ്‌കത്ത്: പശ്ചിമേഷ്യൻ സന്ദർശനങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഈ മാസം നടന്നേക്കും. ഡിസംബർ 17 18 തിയതികളിലായി പ്രധാനമന്ത്രി ഒമാനിലെത്തുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിൽ ഇന്ത്യ- ഒമാൻ സ്വതന്ത്ര വ്യാപാര കരാറും ഒപ്പുവെച്ചേക്കും
പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായുള്ള നാല് ദിവസത്തെ സന്ദർശനത്തിന് ഒടുവിലാണ് പ്രധാനമന്ത്രി ഒമാനിലെത്തുകയെന്നാണ് റിപ്പോർട്ട്. മൂന്ന് രാഷ്ട്രങ്ങളിലായിരിക്കും പര്യടനം നടത്തുക. ഡിസംബർ 15 മുതൽ 18 വരെയാണ് സന്ദർശനം. ഡിസംബർ 17 നോ 18 നോ പ്രധാനമന്ത്രി ഒമാനിലെത്തിയേക്കും. ജോർദാനും എത്യോപയുമാണ് സന്ദർശിക്കാനിടയുള്ള ഇതര രാജ്യങ്ങൾ. ഇന്ത്യ- ഒമാൻ ഉഭയകക്ഷി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വാർഷിക വേളയിൽ നടക്കുന്ന സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളികളിൽ ഒന്നുമാണ് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി ഒമാനിലെത്തുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും വ്യാപാരത്തിനും നിക്ഷേപത്തിനും ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കരാർ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളികൂടിയാമ് ഒമാൻ. ഇന്ത്യയുടെ പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങളും സംയുക്ത അഭ്യാസം നടത്തിയ ആദ്യത്തെ ഗൾഫ് രാജ്യമാണ് ഒമാൻ.
Adjust Story Font
16

