ഒമാനും യുഎഇക്കുമിടയിൽ ചരക്ക് റെയിൽ സർവീസ്, പ്രാഥമിക കരാറിൽ ഒപ്പുവെച്ച് നോടം ലോജിസ്റ്റിക്‌സും ഹഫീത് റെയിലും
അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ 2025 പ്രദർശനത്തിലാണ് കരാർ ഒപ്പുവെച്ചത്

മസ്കത്ത്: ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബൂദബിയെയും ബന്ധിപ്പിച്ചുള്ള ചരക്ക് റെയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക കരാറിൽ എഡി പോർട്ട്‌സ് ഗ്രൂപ്പ് കമ്പനിയായ നോടം ലോജിസ്റ്റിക്‌സും ഹഫീത് റെയിലും ഒപ്പുവെച്ചു. അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ പ്രദർശനത്തിലാണ് കരാർ ഒപ്പുവെച്ചത്. യുഎഇക്കും ഒമാനുമിടയിൽ സമർപ്പിത ചരക്ക് റെയിൽ ഇടനാഴി ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. ഹഫീത് റെയിൽ ശൃംഖല പ്രയോജനപ്പെടുത്തി നോടം ലോജിസ്റ്റിക്‌സ് പ്രതിദിന റെയിൽ സർവീസ് നടത്തുമെന്നാണ് ധാരണ. ആഴ്ചയിൽ ഏഴ് കണ്ടെയ്‌നർ ട്രെയിനുകളാണ് ഓടിക്കുക.
നിർമിത വസ്തുക്കൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് സർവീസിലൂടെ കൊണ്ടുപോകുക. അതേസമയം ഹഫീത് റെയിലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തുരങ്കനിർമാണം ആരംഭിച്ചിരുന്നു. നൂതന എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്. ബുറൈമി ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകളിലാണ് തുരങ്കനിർമാണം ആരംഭിച്ചത്. തുരങ്കങ്ങളുടെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ പദ്ധതി അടുത്ത ഘട്ടങ്ങളിലേക്ക് കടക്കും.
Adjust Story Font
16

