ഗതാഗത ചെലവുകൾ വർധിച്ചു; ഒമാനിൽ പണപ്പെരുപ്പം 1.7 ശതമാനമായി ഉയർന്നു
2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

മസ്‌കത്ത്: ഒമാനിലെ വാർഷിക പണപ്പെരുപ്പ നിരക്കിൽ വർധനവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നവംബറിലെ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായാണ് ഉയർന്നത്. ഒക്ടോബറിൽ ഇത് 1.5 ശതമാനമായിരുന്നു. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗതാഗത മേഖലയിലെ ചെലവുകളിലുണ്ടായ 4.4 ശതമാനം വർധനവാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്. കൂടാതെ, വ്യക്തിഗത സേവനങ്ങൾ (9%), ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ (2.7%) എന്നീ മേഖലകളിലും വിലവർധനവ് പ്രകടമാണ്.
അതേസമയം, രാജ്യത്തെ ഭക്ഷണസാധനങ്ങളുടെയും പാനീയങ്ങളുടെയും വിലയിൽ നേരിയ വർധനവ് (0.9%) മാത്രമേ ഉണ്ടായിട്ടുള്ളൂ. പച്ചക്കറി വിലയിൽ 8.2 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായപ്പോൾ, മത്സ്യം, കടൽ വിഭവങ്ങൾ എന്നിവയുടെ വില 9.65 ശതമാനം വർധിച്ചു. ആഗോളതലത്തിലെ വലിയ വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഒമാനിലെ സാഹചര്യം ഇപ്പോഴും നിയന്ത്രണവിധേയമാണ്. അവശ്യസാധനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലനിയന്ത്രണവും സബ്‌സിഡികളും പണപ്പെരുപ്പം വലിയ രീതിയിൽ ഉയരാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Adjust Story Font
16

