ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ പാകിസ്താനിലെ കെ 2 മൗണ്ടൻ കീഴടക്കി ഒമാനി വനിത
പാകിസ്താനിലെ കാരക്കോറം മലനിരയുടെ ഭാഗമായി എവറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന കെ 2 കൊടുമുടി ലോകത്തെതന്നെ ഏറ്റവും ദുഷ്‌കരമായ യാത്ര പാതയായാണ് വിലയിരുത്തുന്നത്.

മസ്‌കത്ത്: ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ പാകിസ്താനിലെ കെ 2 മൗണ്ടൻ കീഴടക്കി ഒമാനി വനിത. നേരത്തെ ഏവറസ്റ്റ് കീഴടക്കിയ നാദിറ അൽ ഹാർത്തിയാണ് ഒമാന്റെ പതാക കെ 2 മൗണ്ടയിനിൽ പാറിപ്പിച്ചിരിക്കുന്നത്. ഏറ്റവും കടുപ്പമേറിയതും അപകടകരവുമായ പർവതമായ കെടുവിന് മുകളിൽ ആദ്യമായി ഒമാന്റെ പതാക ഉയർത്താൻ സാധിച്ചതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുകയാണെന്ന് ട്വിറ്ററിൽ നാദിറ അൽ ഹാർത്തി കുറിച്ചു. ഇച്ഛാശക്തിയും ഉത്സാഹവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല, ' കെ 2'യാത്രയെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
8,611 മീറ്ററിലധികം ഉയരമുള്ള കൊടുമുടി കീഴടക്കിയ നാദിറയെ പാകിസ്താനിലെ ഒമാൻ എംബസി അഭിനന്ദിക്കുകയും ചെയ്തു. പാകിസ്താനിലെ കാരക്കോറം മലനിരയുടെ ഭാഗമായി എവറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന കെ 2 കൊടുമുടി ലോകത്തെതന്നെ ഏറ്റവും ദുഷ്‌കരമായ യാത്ര പാതയായാണ് വിലയിരുത്തുന്നത്. 2019ലാണ് നാദിറ എവറസ്റ്റ് കീഴടക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയൽ നേപ്പാളിലെ അമ ദബ്ലം പർവതം കയറുന്ന ആദ്യത്തെ അറബ് വനിതയുമായി. ആദ്യമായി ഏവറസ്റ്റ് കീഴടക്കിയ ഒമാനിയായ അന്തരിച്ച ഖാലിദ് അൽ സിയാബിയിൽ നിന്നാണ് തനിക്ക് പർവ്വതാരോഹണ മേഖലയിലേക്ക് പ്രചോദനം ലഭിക്കുന്നതെന്ന് നാദിറ പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആദ്യമായി ഏവറസ്റ്റ് കീഴടക്കുന്ന ഒമാനി വനിതയാകാൻ തുരുമാനിച്ചതെന്നും അവർ പറഞ്ഞു. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യസ്ഥാനം കൈ പിടിയിലൊതുക്കാൻ കഴിയുമെന്ന വലിയ സന്ദേശമാണ് നാദിറ നൽകുന്നത്.
Adjust Story Font
16

