ഒമാന്റെ ലോജിസ്റ്റിക്സ് മേഖലയിലെ നിക്ഷേപം 340 കോടി റിയാൽ കടന്നു
കഴിഞ്ഞ വർഷം വിവരസാങ്കേതിക വിദ്യ, ആശയവിനിമയ രംഗങ്ങളിൽ 120 കോടി റിയാലിന്റെ നിക്ഷേപം ആകർഷിക്കാനും ഒമാന് സാധിച്ചിട്ടുണ്ട്.

മസ്‌കത്ത്: ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കരുത്തേകി രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിൽ വൻ നിക്ഷേപം. പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലെ നിക്ഷേപം ഏകദേശം 340 കോടി റിയാലിലെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വാർഷിക മാധ്യമ സംഗമത്തിൽ സംസാരിക്കവേ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലിയാണ് ഈ നേട്ടം വെളിപ്പെടുത്തിയത്. ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുറമെ കഴിഞ്ഞ വർഷം മാത്രം വിവരസാങ്കേതിക വിദ്യ, ആശയവിനിമയ രംഗങ്ങളിൽ 120 കോടി റിയാലിന്റെ നിക്ഷേപം ആകർഷിക്കാനും ഒമാന് സാധിച്ചിട്ടുണ്ട്. ഇതിൽ 6.5 കോടി റിയാൽ എഐ മേഖലയിലെ പദ്ധതികൾക്കായാണ് വിനിയോഗിച്ചത്.
രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ൽ ഒമാനി തുറമുഖങ്ങൾ കൈകാര്യം ചെയ്ത ചരക്കുകളുടെ അളവ് 14.3 കോടി ടണ്ണിലധികമായി ഉയർന്നു. വിനോദസഞ്ചാര മേഖലയിലും മികച്ച മുന്നേറ്റമുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം യാത്രക്കാരുമായി 60 വിനോദസഞ്ചാര കപ്പലുകളാണ് കഴിഞ്ഞ വർഷം ഒമാനിലെത്തിയത്. തുറമുഖ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ 17.4 ശതമാനവും കരഗതാഗത മേഖലയിൽ 18 ശതമാനവും വളർച്ചയുണ്ടായി. നിലവിൽ 1.2 ബില്യൺ റിയാൽ ചെലവിൽ 1,120 കിലോമീറ്റർ റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി 11.3 കോടി റിയാലിന്റെ പദ്ധതികൾ നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

