വരുമാനം 96.1 കോടി റിയാൽ; ഒമാൻ ടെലികോം മേഖലയിൽ വളർച്ചയെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി
വരുമാനം 96.1 കോടി റിയാലിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

മസ്കത്ത്: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒമാന്റെ ടെലികമ്മ്യൂണിക്കേഷൻ, തപാൽ മേഖലകളിൽ വളർച്ചയുണ്ടായതായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. 2025 ഓടെ ടെലികോം മേഖലയിലെ ആകെ വരുമാനം 96.1 കോടി റിയാലിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ 67 ശതമാനം വീടുകളിലും അതിവേഗ ഫിക്സഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമായി. കൂടാതെ, 100 ശതമാനം സർക്കാർ സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യവും 97 ശതമാനം സ്കൂളുകളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് സൗകര്യവും ഉറപ്പാക്കി. 5G സ്റ്റേഷനുകളുടെ എണ്ണത്തിൽ 189 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊബൈൽ കണക്ഷനുകളുടെ എണ്ണം 7 ശതമാനം വർധിച്ച് 6.42 ദശലക്ഷമായി.
ടെലികോം മേഖലയിലെ വരുമാനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വർധനവാണുണ്ടായത്. തപാൽ സേവന മേഖലയിൽ വരുമാനം 81 ശതമാനം വർദ്ധിച്ച് 29.5 ദശലക്ഷം റിയാലിലെത്തി. 'നഫാത്ത്' പദ്ധതിയിലൂടെ 2025 വരെ 29.2 ദശലക്ഷം റിയാൽ മൂല്യമുള്ള 843 പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം കമ്പനികൾക്കെതിരെ 183 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

