'നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് ശിക്ഷാർഹം'; മുന്നറിയിപ്പുമായി ആർഒപി
'മാതൃരാജ്യത്തെ സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ ബോധവൽക്കരണ കാമ്പയിനും തുടക്കമിട്ടു

മസ്കത്ത്: നുഴഞ്ഞുകയറ്റക്കാർക്ക് അഭയവും ജോലിയും നൽകരുതെന്ന് റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. അവരെ സംരക്ഷിക്കുന്നവർക്ക് നിയമപരമായ ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവർ സുരക്ഷാ പരിശോധനകൾ, ബയോമെട്രിക് രജിസ്ട്രേഷൻ, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ എന്നിവ മറികടക്കുകയും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്നാണ് ആർഒപി പറയുന്നത്.
'മാതൃരാജ്യത്തെ സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ ബോധവൽക്കരണ കാമ്പയിനും ആർഒപി തുടക്കമിട്ടു. മുൻകാല ക്രിമിനൽ പ്രവർത്തനങ്ങൾ അറിയാനാവാത്തതും വിരലടയാളങ്ങളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ അജ്ഞാത വ്യക്തി രാജ്യത്ത് ചുറ്റിത്തിരിയുന്നതും അപകടകരമാണെന്ന് ആർഒപി പ്രസ്താവനയിൽ പറയുന്നു.
അവരുടെ രാജ്യത്ത് നുഴഞ്ഞുകയറിയവർക്ക് ക്രിമിനൽ റെക്കോർഡുകൾ ഉണ്ടായിരിക്കാം. അവിടെ നിന്ന് ഒളിച്ചോടിയവരാകാം. നുഴഞ്ഞുകയറ്റക്കാരെ ശ്രദ്ധയിൽപെട്ടാൽ 9999 എന്ന അടിയന്തര നമ്പറിൽ റിപ്പോർട്ട് ചെയ്യാനും ആർഒപി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഒക്ടോബറിൽ അഞ്ച് ദിവസത്തിനുള്ളിൽ സൗത്ത് ബാത്തിനയിലും മുസന്ദം ഗവർണറേറ്റുകളിലും 116 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവർക്കെതിരെ നിയമ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആർഒപി അറിയിച്ചു.
Adjust Story Font
16

