ഹഫീത് റെയിലിനായുള്ള തുരങ്കനിർമാണം ആരംഭിച്ചു
ബുറൈമി ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകളിലാണ് നിർമാണം ആരംഭിച്ചത്

മസ്കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിനായുള്ള തുരങ്കനിർമാണം ആരംഭിച്ചു. ക്രോസ്-ബോർഡർ റെയിൽ പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടങ്ങളിലൊന്നാണ് ഇത്. നൂതന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്.
ബുറൈമി ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകളിലാണ് തുരങ്കനിർമ്മാണം ആരംഭിച്ചത്. ഭാരമേറിയ ഉപകരണങ്ങളും നിർമാണ സാമഗ്രികളും കൊണ്ടുപോകുന്നതിന് ആക്സസ് റോഡുകൾ ഇതിനകം നിർമിച്ചിട്ടുണ്ട്. തുരങ്കങ്ങളുടെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പദ്ധതി അടുത്ത ഘട്ടങ്ങളിലേക്ക് കടക്കും. അതിൽ ട്രാക്ക് രൂപവത്കരണം, റെയിൽ സ്ഥാപിക്കൽ, തുരങ്കങ്ങൾക്കുള്ളിൽ റെയിൽവേ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. അതേസമയം, സുഹാർ തുറമുഖം വഴിയുള്ള റെയിൽവേ ട്രാക്കുകളുടെ ആദ്യ ഷിപ്പ്‌മെന്റ് എത്തിയിട്ടുണ്ട്. ഇത് ട്രാക്ക്-ലേയിംഗ് ഘട്ടത്തിന് വേണ്ടിയുള്ളതാണ്. 57 പാലങ്ങൾ നിർമിക്കുന്നതുൾപ്പെടെയുള്ള ഖനനം, ബാക്ക്ഫില്ലിംഗ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെ പദ്ധതിയുടെ മറ്റ് ഭാഗങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
Adjust Story Font
16

