ഖത്തറിലേക്കുള്ള ഇറക്കുമതി: ഉൽപ്പന്നങ്ങളുടെ സാംപിൾ പാക്കുകൾക്ക് നികുതി ഒഴിവാക്കാൻ തീരുമാനം
ഇറക്കുമതി നടപടികൾ എളുപ്പമാക്കാനും വിപണിയെ സജീവമാക്കാനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സാംപിൾ പാക്കുകൾക്ക് നികുതി ഒഴിവാക്കാൻ തീരുമാനം. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ നിശ്ചിത അളവിലുള്ള സാംപിളുകൾക്ക് മാത്രമായിരിക്കും നികുതിയിൽ ഇളവു നൽകുന്നത്. ഇറക്കുമതി നടപടികൾ എളുപ്പമാക്കാനും വിപണിയെ സജീവമാക്കാനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
നികുതിയിളവ് സംബന്ധിച്ച് കസ്റ്റംസ് വിഭാഗം നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണത്തിന് ആനുപാതികമായി വാണിജ്യേതര അളവിൽ ഇറക്കുമതി ചെയ്യുന്ന സാമ്പിളുകൾക്കാണ് ഇളവ് ബാധികം. ആകെ മൂല്ല്യം 5000 റിയാലിൽ കൂടാൻ പാടില്ല. വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ള ലൈസൻസ് ഉടമയായിരിക്കണം ഇറക്കുമതി ചെയ്യുന്നത്. സാംപിളായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നം വിൽക്കാൻ അനുവാദമുണ്ടാവില്ല. കസ്റ്റംസ് തീരുവകൾക്ക് മാത്രമാണ് ഇളവ് ബാധകം. മറ്റ് എല്ലാ ഫീസുകളും നികുതികളും അടയ്ക്കണം.
അതേ സമയം വലിയ നികുതി ഈടാക്കുന്ന ഉൽപ്പന്നങ്ങളുടെ സാമ്പിളിന് ഈ ഇളവ് ലഭിക്കില്ല. സ്വർണം പോലുള്ള ലോഹങ്ങൾ, രത്‌നക്കല്ലുകൾ, ഊദ് തുടങ്ങിയവയ്ക്കും ഇളവ് ലഭിക്കില്ല.
Adjust Story Font
16

