രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നാട്ടിലേക്ക് മടങ്ങി
ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച്ച നടത്തി

രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നാട്ടിലേക്ക് മടങ്ങി. ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഖത്തര്‍ ഫൌണ്ടേഷനിലും അമീറിനൊപ്പം ഒമാന്‍ സുല്‍ത്താന്‍ സന്ദര്‍ശനം നടത്തി. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച്ച നടത്തി
ഖത്തര്‍ പര്യടനത്തിന്‍റെ രണ്ടാം ദിനം ഒമാന്‍ സുല്‍ത്താന്‍ ലോകകപ്പ് വേദികളും മറ്റു പ്രധാന മേഖലകളും സന്ദര്‍ശിച്ചു. ലോകകപ്പിൻെറ ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പമാണ് സന്ദർശിച്ചത്.പരിശീലന സൗകര്യങ്ങൾ, ഫാൻ സോൺ, സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം തുടങ്ങിയ സന്ദർശിച്ചു. സ്റ്റേഡിയത്തിൻെറ വാസ്തുശിൽപ വൈദഗ്ധ്യവും, നിർമാണ വിശേഷങ്ങളും അദ്ദേഹത്തിന് വിവരിച്ചു നൽകി.
ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദിൻെറ നേതൃത്വത്തിലുള്ള ഉന്നത സംഘവും സുൽത്താനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഖത്തറിന്‍റെ വിദ്യഭ്യാസ സിരാകേന്ദ്രമായ ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തെത്തി. വിദ്യഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലയിൽ ഖത്തർ ഫൗണ്ടേഷൻെറ സംഭവനകളും ചരിത്രവും വളർച്ചയുമെല്ലാം ഒമാൻ സുൽത്താനും സംഘത്തിനും വിവരിച്ചു നൽകി. ഒമാനിലെ വിദ്യഭ്യാസ മേഖലയിൽ ഖത്തർ ഫൗണ്ടേഷൻെറ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു.
ഖത്തർ നാഷണൽ ലൈബ്രറി സന്ദർശിച്ച സൗഹൃദ രാഷ്ട്ര നായകൻ വിവിധ ചരിത്ര രേഖകളും, പ്രദർശനങ്ങളും, ഖത്തറിൻെറയും അറബ് മേഖലയുടെയും ചരിത്രം അടയാളപ്പെടുത്തുന്ന കൈയെഴുത്ത് പ്രതികളും, പഴയ രേഖകളും മറ്റും കണ്ടു. പിന്നീട് ഖത്തറിലുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍റഫാന്‍റിനോയുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഒമാന്‍ സുല്‍ത്താന്‍ മടങ്ങി. ഖത്തര്‍ അമീര്‍ നേരിട്ടെത്തിയാണ് സുല്‍ത്താനെയും സംഘത്തെയും ദോഹ വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കിയത്.
Adjust Story Font
16

