ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം;നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രണ്ട് ദിവസത്തിനകം മെട്രാഷ് വഴി അപേക്ഷ നല്‍കാം

ദോഹ: അമേരിക്കന്‍ വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണം പ്രതിരോധിച്ചതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം മെട്രാഷ് വഴി അപേക്ഷ നല്‍കാം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം നാശനഷ്ടങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം സിവിൽ ഡിഫൻസ് കൗൺസിൽ യോഗം ചേര്‍ന്നിരുന്നു. മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട് നാശനഷ്ടം നേരിട്ട പൗരൻമാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ പരാതി സമർപ്പിക്കാത്തവര്‍ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് വഴി അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം അപേക്ഷിക്കാന്‍ അവസരമുണ്ടാകില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചിലയിടങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു. നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇവരെ സിവിൽ ഡിഫൻസ് കൗൺസിൽ ബന്ധപ്പെടും. ജൂൺ 23 നായിരുന്നു ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളെ വിജയകരമായി ഖത്തർ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
Adjust Story Font
16

