യുദ്ധത്തിന്റെ ഏഴാം നാൾ വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ
ഇന്നു രാവിലെ ദോഹയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടു

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും ചരക്ക് നീക്കത്തിനുമുള്ള മാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. സാധാരണ വാണിജ്യ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. വ്യോമസേനയുമായി ഏകോപിപ്പിച്ച് നിശ്ചിത റൂട്ടുകളിലൂടെ പരിമിതമായ തോതിൽ മാത്രമേ വിമാനങ്ങൾ അനുവദിക്കൂ എന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സംഘർഷത്തിന് ശേഷം ദോഹയിൽ നിന്ന് ഇന്ന് രാവിലെ ലണ്ടനിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. പാരിസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കും ഇന്ന് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചിട്ടുണ്ട്. സംഘർഷം ആരംഭിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം 2000 വിമാനങ്ങളാണ് റദ്ദാക്കിയത്. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങൾക്കും പ്രായമായവർക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കുമായിരിക്കും യാത്ര ചെയ്യാൻ മുൻഗണന. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഖത്തർ എയർവേസ് യാത്രക്കാർക്ക് നിർദേശം നൽകി.
Adjust Story Font
16

