കേരളത്തിൽ നിന്നുള്ള 1200 തീർത്ഥാടകർ മക്കയിലെത്തി
കോഴിക്കോട്ടുനിന്ന് മൂന്നു വിമാനങ്ങളും, കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങളിലുമായാണ് തീർത്ഥാടകർ എത്തിയത്

ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ആയിരത്തിലേറെ മലയാളി തീർത്ഥാടകർ മക്കയിലെത്തി. കണ്ണൂരിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇന്ന് ആരംഭിച്ചു. മക്കയിലെത്തിയ തീർത്ഥാടകർ ഉംറ കർമ്മം പൂർത്തിയാക്കി. കോഴിക്കോട്ടുനിന്ന് മൂന്നു വിമാനങ്ങളും, കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങളിലുമായാണ് തീർത്ഥാടകർ എത്തിയത്. കണ്ണൂരിൽ നിന്നുള്ള ആദ്യസംഘമാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് പുറപ്പെട്ടത്.
സൗദി സമയം രാവിലെ 7:30ന് ജിദ്ദയിൽ എത്തി. രണ്ടാമത്തെ വിമാനം ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് പുറപ്പെട്ടിട്ടുണ്ട്. ഈ തീർത്ഥാടകർ അർദ്ധരാത്രിയോടെ ജിദ്ദയിൽ എത്തും. ജിദ്ദയിൽ എത്തുന്ന തീർത്ഥാടകരെ ഹജ്ജ് സർവീസ് കമ്പനി ബസ്മാർഗം മക്കയിൽ എത്തിക്കും. താമസസ്ഥലങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കാനായി സന്നദ്ധ വളണ്ടിയർമാരുണ്ട്. ലഗേജുകൾ കണ്ടുപിടിക്കാനും റൂമിലെത്തിക്കാനും ഇവരുടെ സഹായവും ലഭിക്കും.
നാളെയും കോഴിക്കോട് നിന്നും മൂന്ന്, കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങൾ സർവീസ് നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള തീർത്ഥാടകർ ഈ മാസം 16നാണ് എത്തുക. മക്കയിൽ എത്തുന്ന ഹാജിമാർ ഹറമിലെത്തി ഉംറ കർമ്മം പൂർത്തിയാക്കും. ഹജ്ജ് വരെ നമസ്കാരവും പ്രാർത്ഥനകളുമായി മക്കയിൽ കഴിയും. ഹജ്ജിന് ശേഷമാണ് മദീന സന്ദർശനം.
Adjust Story Font
16

