സൗദിയിൽ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18 കിലോ മയക്കുമരുന്ന് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
സൗദി കസ്റ്റംസ് അതോറിറ്റി മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുകയാണ്

റിയാദ്: സൗദി അറേബ്യയിൽ വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17.6 കിലോഗ്രാം മെത്താംഫെറ്റമിൻ ഗുളികകൾ പിടികൂടി. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കിനുള്ളിൽ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ഗുളികകൾ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇമെയിൽ വഴിയോ ടോൾഫ്രീ നമ്പർ വഴിയോ അതോറിറ്റിയെ അറിയിക്കണമെന്ന് മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജിദ്ദ ഇസ്ലാമിക് പോർട്ടിൽ നിന്നും 147 കിലോഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ 3 പാകിസ്ഥാൻ പൗരന്മാരെയും 1 സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നതിന്റെ സൂചനയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്. സൗദി കസ്റ്റംസ് അതോറിറ്റി മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുകയാണ്.
Adjust Story Font
16

