സൗദിയിൽ കാപ്പിത്തൈ ഇറക്കുമതിക്ക് കർശന നിയന്ത്രണം; ജനിതകമാറ്റം വരുത്തിയവയ്ക്ക് വിലക്ക്
സൈലെല്ല ബാക്ടീരിയയുടെ സാന്നിധ്യമില്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം

റിയാദ്: സൗദിയിലെ കാപ്പി കൃഷി മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാപ്പിത്തൈകളുടെ ഇറക്കുമതിക്കും വിപണനത്തിനും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് പ്ലാന്റ് പെസ്റ്റ്സ് ആൻഡ് അനിമൽ ഡിസീസസ് (വിഖാ) സിഇഒ എൻജിനീയർ അയ്മൻ അൽ ഗാംദി. ജനിതകമാറ്റം വരുത്തിയ ചെടികളിൽ നിന്നുള്ള തൈകൾ ഇറക്കുമതി ചെയ്യുന്നതിന് കർശനമായ വിലക്കേർപ്പെടുത്തി. രാജ്യത്തെ അതിർത്തികളിൽ എത്തുന്ന തൈകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിപണികളിലെത്തുക.
കയറ്റുമതി ചെയ്യുന്നതിന് 15 ദിവസം മുമ്പ് അംഗീകൃത ലബോറട്ടറിയിൽ പരിശോധന നടത്തി തൈകൾ രോഗമുക്തമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പുതിയ നിബന്ധന. സൈലെല്ല ബാക്ടീരിയയുടെ സാന്നിധ്യമില്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, ഓരോ കയറ്റുമതിക്കും പ്രത്യേക ഇറക്കുമതി അനുമതി പത്രം വേണം. ഉത്ഭവ സർട്ടിഫിക്കറ്റ്, ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റ്, തൈകളുടെ ഇനം, നഴ്സറിയുടെ വിവരങ്ങൾ എന്നിവ അടങ്ങിയ രേഖകളും നിർബന്ധമാണ്. ഓരോ തൈപ്പൊതിയിലും ഉത്പാദന രീതിയും ഗുണനിലവാരവും വ്യക്തമാക്കുന്ന അക്രഡിറ്റേഷൻ ബോഡിയുടെ ഡാറ്റാ കാർഡ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
Adjust Story Font
16

