'ഇസ്ലാമിക സമ്പദ് വ്യവസ്ഥയിലെ ദാനധർമ്മങ്ങൾ സാമ്പത്തിക വികസനത്തിന്റെ ഭാഗം'
മദീനയിൽ നടന്ന അൽബറക ഇസ്ലാമിക് എകണോമിക്സ് സിംപോസിയത്തിൽ വിദഗ്ധർ

ജിദ്ദ: ഇസ്ലാമിക സമ്പദ് വ്യവസ്ഥയിലെ ദാനധർമ്മങ്ങൾ സാമ്പത്തിക വികസനത്തിന്റെ ഭാഗമാണെന്ന് മദീനയിൽ നടന്ന അൽബറക ഇസ്ലാമിക് എകണോമിക്സ് സിംപോസിയം. നൈതികതയും മൂല്യങ്ങളും അടിസ്ഥാനമാക്കി ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകണമെന്ന് സിംപോസിയം ആഹ്വാനം ചെയ്തു. സൗദി അറേബ്യയിലെ എൻജിഒകൾ ഇതിന് മാതൃകയാണെന്നും സിംപോസിയം ചൂണ്ടിക്കാട്ടി.
ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയിലെ ധർമ്മവും ഉപകാരവും എന്ന പ്രമേയത്തിലായിരുന്നു സിംപോസിയം. സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ 46-ാം അൽബറക ഇസ്ലാമിക് ഇക്കണോമിക്സ് സിംപോസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസ് മുക്രിൻ ബിൻ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയായിരുന്നു വേദി. അൽബറക ഫോറം ചെയർമാൻ അബ്ദുല്ല സാലിഹ് കാമൽ സംസാരിച്ചു. മദീനയിൽ തന്നെയാണ് ഇസ്ലാമിലെ ആദ്യ സാമ്പത്തിക ആശയങ്ങൾ തുടങ്ങിയതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വഖ്ഫ്, ദാനധർമ്മങ്ങൾ എന്നിവ ആരംഭിച്ചതും മദീനയിലാണ്. ഇതിന്റെ ചുവടു പിടിച്ചാണ് പിൽക്കാലത്ത് ഇസ്ലാമിക് ബാങ്കിങ് പോലുള്ളവ വളർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയുടെ നോൺ-പ്രോഫിറ്റ് മേഖല ലോകത്തിന് മാതൃകയാണെന്നും വിഷൻ 2030-ന്റെ ഭാഗമായി ഇത് സുസ്ഥിര വികസനത്തിന് വലിയ സഹായമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടുണീഷ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഹിഷാം ബിൻ മഹ്മൂദ് ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ ധാരണാപത്രങ്ങളും ഒപ്പുവെച്ചു
Adjust Story Font
16

