ടൂറിസം മേഖലയിൽ സഹകരണം; ജിസിസി ടൂറിസം മന്ത്രിമാരുടെ 10ാമത് യോഗത്തിൽ പങ്കെടുത്ത് സൗദി അറേബ്യ
മാറ്റങ്ങൾക്ക് അനുസരിച്ച് ടൂറിസം രംഗത്തെ സജ്ജമാക്കാനാണ് ലക്ഷ്യം

റിയാദ്: ബഹ്‌റൈനിലെ മനാമയിൽ നടക്കുന്ന ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ സൗദി അറേബ്യ പങ്കെടുത്തു. ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബാണ് സൗദിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന ജിസി.സി ടൂറിസം മന്ത്രിമാരുടെ അടിയന്തര യോഗത്തിലെ ചർച്ചകളുടെ തുടർച്ചയായാണ് ഈ സംഗമം സംഘടിപ്പിച്ചത്. മേഖലാടിസ്ഥാനത്തിലുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്താനും, മാറ്റങ്ങൾക്ക് അനുസൃതമായി ടൂറിസം രംഗത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ടാണ് യോഗം.
ടൂറിസം മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ, ജി.സി.സി രാജ്യങ്ങൾക്കിടയിലെ സംയുക്ത ടൂറിസം പദ്ധതികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംയോജനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദിയായും യോഗം മാറും. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള വിനോദസഞ്ചാര സഹകരണം ശക്തമാക്കുന്നതിൽ സൗദി അറേബ്യക്കുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ജിസിസി രാജ്യങ്ങളിൽ നിന്ന് 32 ലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് സൗദി സ്വീകരിച്ചത്. ഗൾഫ് ടൂറിസം വിപണിയുടെ വലിയ സാധ്യതയും പ്രാദേശിക വിനോദസഞ്ചാര വളർച്ചയും അടിവരയിടുന്നതാണ് ഈ കണക്കുകൾ.
Adjust Story Font
16

