കിഴക്കൻ പ്രവിശ്യയിലെ റഅ്‌സുൽ ഖുറയ്യ സെറ്റിൽമെന്റിൽ പുരാവസ്തു ഖനന സീസൺ അവസാനിപ്പിച്ചു
മുറി, മുറ്റം, കിണർ... കണ്ടെത്തിയത് 147 വാസ്തുവിദ്യാ യൂണിറ്റുകൾ

റിയാദ്: റഅ്‌സുൽ ഖുറയ്യ സെറ്റിൽമെന്റിൽ രണ്ടാം പുരാവസ്തു ഖനന സീസൺ അവസാനിപ്പിച്ച് സൗദി ഹെറിറ്റേജ് കമ്മീഷൻ. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഗവർണറേറ്റിലെ സെറ്റിൽമെന്റിലാണ് ഖനനം നിർത്തിയത്. വലിയ മുറ്റങ്ങളും പുരാതന കിണറുകളും റൂമുകളും ഉൾപ്പെടെ 147 വാസ്തുവിദ്യാ യൂണിറ്റുകളാണ് പ്രദേശത്ത് കണ്ടെത്തിയത്. ഉഖൈർ തുറമുഖത്തിന്റെ വടക്കുപടിഞ്ഞാറായാണ് ഈ ഇടം. ഏറ്റവും പ്രധാനപ്പെട്ട തീരദേശ സൈറ്റുകളിൽ ഒന്നാണിത്. 1976 ലാണ് പ്രദേശത്തെ പുരാവസ്തു സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് ദേശീയ പുരാവസ്തു രജിസ്റ്ററിൽ ചേർത്തു.
ഹിജ്‌റ 148 ൽ ബസ്രയിൽ അച്ചടിച്ച അബ്ബാസിയ്യ ദിർഹം, ആഭരണങ്ങൾ, മുത്തുകൾ, മൺപാത്രങ്ങൾ, ഗ്ലാസ്, കല്ല് പാത്രങ്ങൾ എന്നീ പുരാവസ്തുക്കൾ സൈറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിന് മുമ്പുള്ള കാലം മുതൽ ആദ്യകാല ഇസ്‌ലാമിക കാലഘട്ടം വരെ ഈ സ്ഥലത്ത് ജനവാസമുണ്ടായിരുന്നു എന്നാണ് വിശകലനം പറയുന്നത്. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനം വരെയും വ്യാപിച്ചതായും സൂചിപ്പിക്കുന്നു.
Adjust Story Font
16

