ഹിജാബ് വിവാദം; ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍
ദമ്മാം ഫൈസലിയയിൽ സംഘടിപ്പിച്ച 'ഉണർവ്' യുവജന സംഗമത്തിലാണ് ആശങ്കയറിയിച്ചത്

ദമ്മാം: ഹിജാബ് വിവാദത്തിൽ ആശങ്ക രേഖപ്പെടുത്തി ദമ്മാം-അൽഖോബാർ ഇസ്ലാഹി സെൻ്റർ യൂത്ത് വിങ്. ഭാരതം ഒരു സ്വതന്ത്ര-മതേതരത്വ റിപ്പബ്ലിക്കാണ് എന്നതും, ഓരോ പൗരനും തൻ്റെ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയുടെ ഹിജാബ് വിലക്കപ്പെട്ട സംഭവം അപലപനീയമാണ്. അത് ഒഴിവാക്കാൻ ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നേർക്ക് സ്കൂൾ മാനേജ്മെൻ്റ് നടത്തുന്ന ധിക്കാര പ്രതികരണങ്ങൾ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും ദമ്മാം ഫൈസലിയയിൽ സംഘടിപ്പിച്ച 'ഉണർവ് യുവജന സംഗമത്തിൽ യൂത്ത് വിങ്ങ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അഹ്മദ് അസ്ലമിന്റെ ഖുർആൻ പാരായണത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ അജ്മൽ ഫൗസാൻ അൽ ഹികമി, ഉസാമ ബിൻ ഫൈസൽ മദീനി, അബ്ദുല്ല അൽ ഹികമി, ഡോക്ടർ അബ്ദുൽ കബീർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എൻ.വി സാലിം അരീക്കോടിന്റെ നേതൃത്വത്തിൽ പാനൽ ഡിസ്കഷൻ നടന്നു.
ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഭാരവാഹികളായ ഫൈസൽ ഇമ്പിച്ചിക്കോയ, നൗഷാദ് തൊളിക്കോട്, യൂത്ത് വിങ് ഭാരവാഹികളായ മൂസാ ഖാൻ തിരുവനന്തപുരം, അബ്ദുസമദ് കരുനാഗപ്പള്ളി, അൽഖോബാർ യൂത്ത് വിങ് ഭാരവാഹികളായ സാബിത്ത് ഖോബാർ, അൽ അമീൻ പൊന്നാനി എന്നിവർ സംബന്ധിച്ചു. അസാൻ മംഗലാപുരം നന്ദി പറഞ്ഞു.
Adjust Story Font
16

