സൗദിയിൽ ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനിൽ വർധനവ്
വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു

ദമ്മാം: സൗദിയിൽ ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനിൽ വർധനവ് തുടരുന്നു. ഈ വർഷം രണ്ടാം പാദത്തിൽ 80,000-ത്തിലധികം വാണിജ്യ ലൈസൻസുകൾ ചെറുകിട ഇടത്തരം മേഖലയിൽ വിതരണം ചെയ്തതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലുമായി മൊത്തം അനുവദിച്ച വാണിജ്യ ലൈസൻസുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഇവയിൽ 39400 എണ്ണം ഇ-കൊമേഴ്‌സ് മേഖലയിലാണ്.
ലൈസൻസുകളിൽ 47 ശതമാനവും വനിത ഉടമസ്ഥതയിലുള്ളവയാണ്. 38 ശതമാനം യുവാക്കളുടെ ഉടമസ്ഥതയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളാണ് ലൈസൻസ് അനുവദിച്ചവയിൽ മുന്നിലുള്ളത്. റിയാദ് മേഖലയിൽ 28100ഉം, മക്ക മേഖലയിൽ 14,400ഉം, കിഴക്കൻ പ്രവിശ്യയിൽ 12,900വും, അൽഖസീം മേഖലയിൽ 4900വും അസീർ മേഖലയിൽ 3800 ലൈസൻസുകളും അനുവദിച്ചവയിൽ ഉൾപ്പെടും. 10,900 ലൈസൻസുകൾ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്കായി അനുവദിച്ചതായും മന്ത്രാലയം വിശദീകരിച്ചു.
Adjust Story Font
16

