കിഴക്കൻ പ്രവിശ്യയിലെ വൈദ്യുതി മുടക്കം: അന്വേഷണത്തിന് ഉത്തരവിട്ട് റെഗുലേറ്ററി അതോറിറ്റി
സംഭവത്തിൽ അർഹരായ ഉപഭോക്താക്കൾക്ക് യാതൊരുവിധ അപേക്ഷയും നൽകാതെ തന്നെ നഷ്ടപരിഹാരം നൽകും

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ വൈദ്യുതി തടസ്സത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. ഉച്ചയ്ക്ക് 2:09ന് ആരംഭിച്ച തടസ്സം വൈകുന്നേരം 5:49 ഓടെ പൂർണമായും പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചിട്ടുണ്ട്. മഴ കാരണമാണ് വൈദ്യുതി മുടക്കം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ വൈദ്യുതി തടസ്സത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ അടിയന്തരമായി കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ വൈദ്യുതി സേവനത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് അതോറിറ്റി കർശനമായി പരിശോധിക്കും. വീഴ്ചകൾ കണ്ടെത്തുന്ന പക്ഷം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അർഹരായ ഉപഭോക്താക്കൾക്ക് യാതൊരുവിധ അപേക്ഷയും നൽകാതെ തന്നെ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അതോറിറ്റി അറിയിച്ചു.
Adjust Story Font
16

