സൗദിയിൽ ചൊവ്വാഴ്ച വരെ മഴ തുടരും
മക്കയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക കേന്ദ്രങ്ങൾ

സൗദിയുടെ മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച വരെ മഴയും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിലും ജിദ്ദയിലും വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ആരംഭിച്ച മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. ജിദ്ദയിൽ മഴ സമൃദ്ധമായി ലഭിക്കുന്നത് കൃത്രിമ മഴയുമായി ബന്ധപ്പെട്ടല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ ജിദ്ദയിലെ സിത്തീൻ റോഡിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ത്വാഇഫ്, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. വെള്ളം ഉയർന്നതിനെ തുടർന്ന് ജിദ്ദയിലെ ചില അണ്ടർ പാസ് വേകൾ അടച്ചു. ഇത്തരം സാഹചര്യങ്ങളിൽ അണ്ടർ പാസ് വേകൾക്ക് പകരം മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ മഴമൂലം വൈകി.യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനകമ്പനിയുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ കഴിഞ്ഞ മാസം മുതൽ മഴ സമൃദ്ധമായി ലഭിക്കുന്നത് ക്ലൌഡ് സീഡിംഗ് അഥവാ കൃത്രിമ മഴയുടെ ഭാഗമല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.
ഇന്നലെയും ഇന്നുമായി ശക്തമായ മഴയാണ് മക്ക മേഖലയിൽ പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് മക്കയിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ആറ് കേന്ദ്രങ്ങൾ സജ്ജമാക്കിയതായി നഗരസഭ അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന അല്‍ശറായിഅ് യാര്‍ഡ്, അലവിയ ജുമാമസ്ജിദ് പാര്‍ക്കിംഗ്, ജബലന്നൂര്‍ പാര്‍ക്കിംഗ്, കുദയ് പാര്‍ക്കിംഗ്, അല്‍ദിയാഫ സൂഖ് പാര്‍ക്കിംഗ്, അല്‍നവാരിയ പാര്‍ക്കിംഗ് എന്നീ കേന്ദ്രങ്ങളാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനായി നഗരസഭ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മക്കയിൽ പെയ്ത മഴയിൽ റോഡരികിലും മറ്റും പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ ഒലിച്ച് പോയിരുന്നു. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾക്ക് സുരക്ഷിത പാർക്കിംഗ് ഒരുക്കിയത്.
Adjust Story Font
16

