റമദാനിന് സജ്ജം...; വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി ഇരു ഹറമുകൾ
ഇരുഹറമുകളിലുമായി 20 ലക്ഷത്തിലധികം തീർഥാടർ റമദാൻ ദിവസങ്ങളിൽ എത്തും

ജിദ്ദ: റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഇരു ഹറമുകൾ. തീർഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് നടപടി. ആരാധനയ്ക്കായി ഹറമുകളുടെ മുഴുവൻ ഭാഗങ്ങളും തുറന്നിടും. ലക്ഷങ്ങൾ എത്തുന്നതിന് മുന്നോടിയായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇരുപത് ലക്ഷത്തിലധികം തീർഥാടകരാണ് ഇരുഹറമുകളിലുമായി റമദാൻ ദിവസങ്ങളിൽ എത്തുക. ഇവരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനാണ് വിപുലമായ പദ്ധതി പൂർത്തിയാക്കിയത്. തീർഥാടകരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്തൽ, ഹറമുകളുടെ മികച്ച പരിപാലനം, വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തന പദ്ധതി. റമദാനിലെ വൻ തിരക്ക് പരിഗണിച്ച് ഹറമുകളുടെ മുഴുവൻ വാതിലുകളും വിശ്വാസികൾക്കായി തുറക്കും.
ഹറം പരിസരത്തെ കെട്ടിടങ്ങളും റൂട്ടുകളും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന മാപ്പുകൾ ഒരുക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഡിജിറ്റൽ സെൻസറുകളും ഡിറ്റക്‌ടറുകളും സഹായിക്കും. പ്രായമായവരെ ഗതാഗത സ്റ്റേഷനുകളിൽ നിന്ന് ഹറം പരിസരത്തേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനായി പ്രത്യേക ഗതാഗത സേവനം ആരംഭിച്ചു. സേവനങ്ങളുടെ ഗുണനിലവാരം നിരന്തരം പരിശോധിക്കുന്നതിനായി 'സന്ദർശക സംതൃപ്തി അളക്കൽ' സംവിധാനവുമുണ്ട്. സന്ദർശകർക്കും ഉംറ തീർഥാടകർക്കും ഏറ്റവും മികച്ചതും ആധുനികവുമായ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Adjust Story Font
16

