125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാൻ റിയാദ് എയർ; 11 കമ്പനികളുമായി ധാരണ
ഈ വർഷം രണ്ടാം പകുതിയോടെ സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 11 കമ്പനികളുമായി റിയാദ് എയർ ധാരണയിലെത്തി. ഈ വർഷം രണ്ടാം പകുതിയോടെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റിയാദ് എയറിന്റെ ആഗോളതലത്തിലുള്ള വളർച്ചയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് എയറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനിൽ വെച്ചായിരുന്നു ഇതിനായുള്ള കരാറുകളിൽ ഒപ്പുവെച്ചത്. 11 യാത്രാ സേവന കമ്പനികളുമായി സഹകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് റിയാദ് എയർ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
കഴിഞ്ഞ ദിവസം റിയാദ് എയറിന്റെ വിമാനങ്ങളുടെ ഇന്റീരിയർ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്റീരിയർ വളരെ ആകർഷകമാണ്. ഈ വർഷം രണ്ടാം പകുതിയോടെ തന്നെ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി. ഇതിനോടകം തന്നെ സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ വിമാന സേവനം നടത്താനുള്ള അനുമതിയും റിയാദ് എയറിന് ലഭിച്ചിട്ടുണ്ട്.
Adjust Story Font
16

