റിയാദ് കിങ് സൽമാൻ പാർക്ക് പദ്ധതി: നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ
മലയാളികളടക്കം നിരവധിപേർക്ക് ജോലി

റിയാദ്: സൗദിയിൽ റിയാദ് കിങ് സൽമാൻ പാർക്ക് പദ്ധതിയിലെ നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ പ്രധാന ഘട്ടം ഈ വർഷം നിർമാണം പൂർത്തിയാക്കും. അരലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് നേരിട്ടും അല്ലാതെയും പദ്ധതി നൽകുന്നത്. മലയാളികളടക്കം നിരവധി പേർ ഇവിടെ ജോലിചെയ്യുന്നുണ്ട്.
റിയാദിലെ മെഗാ പ്രൊജക്ടുകളിൽ ഒന്നാണ് നഗര മധ്യത്തിലെ കിങ് സൽമാൻ പാർക്ക്. 16.6 ചതുരശ്ര കി.മീ വിസ്തൃതി. അബൂബക്കർ സിദ്ദീഖ് റോഡ്, മക്ക റോഡ് എന്നിവക്കിടയിലാണ് പദ്ധതി പ്രദേശം. ഇവിടെ നിർമാണത്തിന്റെ ആദ്യത്തേയും പ്രധാനപ്പെട്ടതുമായ ഘട്ടം പൂർത്തിയാവുകയാണ്.
പഴയ റിയാദ് വിമാനത്താവളത്തിന്റെ സ്ഥലത്ത് നിർമിക്കുന്ന ഈ പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്കായിരിക്കും. റിയാദിന്റെ പച്ചപ്പ് 16 മടങ്ങ് വർധിപ്പിക്കുക, 75 ലക്ഷം മരങ്ങൾ നടുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്കെതിരെ പോരാടുക, സാംസ്‌കാരിക-വിനോദ-കായിക കേന്ദ്രമായി മാറ്റുക എന്നിവയാണ് പ്രധാന ലക്ഷ്യം. ഇതിനായി ഏഴര കി.മീ നീളമുള്ള നടപ്പാത, പെർഫോമിങ് ആർട്‌സ് തിയറ്റർ ഉൾപ്പെടുന്ന റോയൽ ആർട്‌സ് കോംപ്ലക്‌സ്, ഇസ്‌ലാമിക്-സ്‌റ്റൈൽ ഗാർഡൻ, പക്ഷി-ചിത്രശലഭ സങ്കേതം, വാട്ടർ ഫീച്ചറുകൾ, 2300 മുറികളോടെ 16 ഹോട്ടലുകൾ, 12,000 താമസകെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്നു.
റിയാദ് മെട്രോയുടെ ഗ്രീൻ ലൈനിലെ നാലും റെഡ് ലൈനിലെ ഒരു സ്റ്റേഷനും ഇതിനകത്തുണ്ടാകും. വാട്ടർപാർക്ക് ഗോൾഫ് കായിക കേന്ദ്രങ്ങളും തയ്യാറാകുന്നുണ്ട്.
Adjust Story Font
16

