ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെഎംസിസിയുടെ നോർക്ക ഹെൽപ് ഡെസ്ക് സമാപിച്ചു
പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 30 കെഎംസിസി പ്രവർത്തകർ നോർക്ക സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്

റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു കൊണ്ടിരിക്കുന്ന നോർക്ക ഹെൽപ് ഡെസ്ക് സമാപിച്ചു. നോർക്ക അംഗത്വമെടുക്കുവാനും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനും പ്രവാസികൾക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹെൽപ് ഡസ്ക് ആരംഭിച്ചിരുന്നത്. ആദ്യഘട്ടം എന്ന നിലയിൽ കെഎംസിസിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
രണ്ടാം ഘട്ടമായിട്ടാണ് നോർക്ക ഹെൽപ് ഡെസ്കിന് തുടക്കം കുറിച്ചത്. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 30 കെഎംസിസി പ്രവർത്തകർ നോർക്ക സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തിച്ചു വരികയാണ്. അവധി ദിനങ്ങളിൽ പൂർണ്ണമായും അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം മുതൽ രാത്രി പത്ത് മണിവരെയാണ് ഡെസ്ക് പ്രവർത്തിച്ചിരുന്നത്. ഇതിനകം ആയിരത്തിലധികം പ്രവാസികൾ നോർക്ക അംഗത്വമെടുക്കുകയും അറുനൂറിലധികം ആളുകൾ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തു.
ഐക്യജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ഉടനെയാണ് പ്രവാസികൾക്ക് വേണ്ടി നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന കെയർ ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങൾ കെയർ പ്ലസ് പദ്ധതിയിൽ കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമായും 80 വയസ്സ് വരെയുള്ള മാതാപിതാക്കളെ ഇതിൽ ചേർക്കുവാൻ കഴിയുന്നതാണ്. രോഗമുണ്ടെന്ന് ഡോക്ടർമാർ ഉറപ്പ് വരുത്തിയ ആളുകൾക്ക് പദ്ധതിയിൽ ചേരാൻ കഴിയുന്നു എന്നതും ഏറെ സവിശേഷതയുള്ളതാണ്.
രണ്ട് കുട്ടികൾക്ക് പുറമെയുള്ള ഇരുപത്തി അഞ്ച് വയസ്സിന് താഴെയുള്ള മക്കളെ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാൻ കഴിയും. ഭാര്യ / ഭർത്താവ് എന്നിവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തുനാകും. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വിവിധ സ്ലാബുകളിലായിട്ടാണ് പരിരക്ഷ ഉറപ്പ് നൽകുന്നത്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ആശുപത്രികളിൽ കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ കെയർ പ്ലസ് ഇൻഷുറൻസിൽ ചേരുവാനുള്ള സമയ പരിധി അവസാനിച്ചു. തിയ്യതി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സർക്കാറിന് നേരത്തെ നിവേദനം നൽകിയിട്ടുണ്ട്. ഇന്നലെ ഹെൽപ് ഡെസ്കിലെത്തിയവരിൽ ഭൂരിഭാഗവും ഇൻഷുറൻസിൽ ചേരുവാനാണ് എത്തിയത്. പരമാവധി എല്ലാവർക്കും അംഗത്വം എടുത്തു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
Adjust Story Font
16

