ദമ്മാം ജാമിഅ നൂരിയ്യ സംഗമത്തിൽ സാദിഖ് അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി
മതപ്രബോധനം ഭരണഘടനാപരമായി പൗരാവകാശമാണെന്നും അത് നിർവഹിക്കാൻ ഇന്ത്യയിലെ മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും തങ്ങൾ

ദമ്മാം: തെന്നിന്ത്യയിലെ അത്യുന്നത മതഭൗതിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ കാലത്തിനൊപ്പം സഞ്ചരിച്ച വൈജ്ഞാനിക സൗദമാണെന്നും ഇതരസംസ്ഥാനങ്ങളിൽ ചെന്ന് ഉപരിപഠനം നടത്തുന്നത് അതീവ ദുഷ്കരമായി വന്നപ്പോൾ ഒരനിവാര്യതയുടെ സൃഷ്ടിയായാണ് ജാമിഅ രൂപീകൃതമായതെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. മതപ്രബോധനം ഭരണഘടനാപരമായി പൗരാവകാശമാണെന്നും അത് നിർവഹിക്കാൻ ഇന്ത്യയിലെ മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുസ്വര സമൂഹത്തിലെ പ്രബോധനരീതികൾ കാലികവും ആധികാരികവും സർവോപരി പ്രമാണ ബദ്ധവുമായിരിക്കണം.
ആത്മീയരംഗത്ത് മാത്രമല്ല, ഭൗതികമായും വിദ്യാഭ്യാസപരമായും സമൂഹത്തെ സമുദ്ധരിക്കാൻ ജാമിഅക്ക് സൗഭാഗ്യമുണ്ടായി. അതുകൊണ്ടാണ് ഫൈസാബാദിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചതെന്നും അതിനെ പിന്തുണക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ജാമിഅ നൂരിയ്യ ദമ്മാം ചാപ്റ്റർ നൽകിയ സ്വീകരണ സംഗമത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.
സംഗമത്തിൽ ദമാം ചാപ്റ്റർ പ്രസിഡന്റ് അബ്ദുറഹ്‌മാൻ അറക്കൽ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ , എസ്ഐസി സൗദി നാഷണൽ ഓർഗനൈസിങ് സെക്രട്ടറി മാഹിൻ വിഴിഞ്ഞം എന്നിവർ ആശംസയറിയിച്ചു. സൗദി കെ എം സി സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്, ചെയർമാൻ ഖാദർ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സാംസ്‌കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ, സിദ്ദീഖ് പാണ്ടികശാല, ഖാദർ മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു. ജാമിഅ ദമ്മാം ചാപ്റ്റർ ജന സെക്രട്ടറി കെപി ഹുസൈൻ വേങ്ങര സ്വാഗതവും മുജീബ് കുളത്തൂർ നന്ദിയും പറഞ്ഞു.
Adjust Story Font
16

