പ്രീമിയം റസിഡൻസി പദ്ധതി വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ
അതിസമ്പന്നരെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയുമാണ് പുതിയ പരിഷ്‌കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ

സൗദിയുടെ പ്രീമിയം റെസിഡൻസി പദ്ധതി കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, അതിസമ്പന്നരെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയുമാണ് പുതിയ പരിഷ്‌കരണത്തിലൂടെ രാജ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. 3 കോടി ഡോളർ വരെ ആസ്തിയുള്ള വ്യക്തികൾ, ആഡംബര യാച്ചുകളുടെ ഉടമകൾ, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലാണ് മാറ്റങ്ങൾ. പരിഷ്‌കരിച്ച നിയമങ്ങൾ ഈ വർഷം ഏപ്രിലോട് കൂടി പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
നിലവിൽ ലിമിറ്റഡ്, അൺലിമിറ്റഡ് വിഭാഗങ്ങളിലായി നൽകുന്ന പ്രീമിയം റെസിഡൻസി, വിദേശികൾക്ക് സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും അവസരം നൽകുന്നു. കൂടാതെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനുള്ള അനുമതിയും ഈ പെർമിറ്റ് ഉടമകൾക്കുണ്ട്. കഴിഞ്ഞ വർഷം വരെ ഏകദേശം അരലക്ഷത്തോളം പേർ അപേക്ഷ നൽകിയതിൽ പതിനായിരത്തോളം പേർക്ക് റെസിഡൻസി അനുവദിച്ചിട്ടുണ്ട്.
Adjust Story Font
16

