അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 271 പേരെ അറസ്റ്റ് ചെയ്തു
സൗദി അഴിമതി വിരുദ്ധ കമ്മിറ്റിയായ 'നസ്ഹ'യുടെ കീഴിലാണ് അന്വേഷണം നടന്നത്
സൗദിയിൽ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി വിദേശികളും സൗദികളും അടക്കം 271 പേരെ അറസ്റ്റ് ചെയ്തു. അഴിമതിവിരുദ്ധ അതോറിറ്റിയാണ് വിവരങ്ങൾ പുറത്തു വിട്ടത്. വിവിധ സർക്കാർ വകുപ്പുകളിൽ നടന്ന അഴിമതിക്കേസിൽ 639 പേരെ ചോദ്യം ചെയ്യുന്നുണ്ട്.സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി അഥവാ നസ്ഹയുടെ കീഴിലായിരുന്നു ചോദ്യം ചെയ്യൽ.
സംശയകരമായ പണമിടപാട്, കൈക്കൂലി, പൊതുധനദുർവിനിയോഗം എന്നീ വകുപ്പുകളിലായി നിരവധി കേസുകളെടുത്തു. ഈ സംഭവങ്ങളിലാണ് 271 പേരെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് 639 പേരെ ചോദ്യചെയ്തിട്ടുണ്ട്. പ്രതിരോധം, ആഭ്യന്തരം, നാഷണൽ ഗാർഡ്, ആരോഗ്യം, നീതി, ധനകാര്യം, മുനിസിപ്പൽ ഗ്രാമീണ കാര്യങ്ങൾ, തൊഴിൽ എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. അഴിമതി വിരുദ്ധ അതോറിറ്റി, സക്കാത്ത്, ടാക്സ് ആൻറ് കസ്റ്റംസ് അതോറിറ്റി ജീവനക്കാരും ഇതിലുൾപ്പെടും. കൈക്കൂലിക്ക് പുറമെ വ്യാജരേഖ നിർമാണത്തിനാണ് വിദേശികൾ പിടിയിലായത്. രാജ്യത്തൊട്ടാകെ ഓരോ മാസവും പിടിയിലാകുന്നവരുടെ വിവരങ്ങൾ മന്ത്രാലയം പുറത്ത് വിടാറുണ്ട്.
Adjust Story Font
16