സൗദി-ഖത്തർ ഹൈസ്പീഡ് ഇലക്ട്രിക് ട്രെയിൻ യാഥാർഥ്യമാകുന്നു; പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം
രണ്ട് മണിക്കൂർ കൊണ്ട് ദോഹയിലെത്താം

റിയാദ്: സൗദി ഖത്തർ അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയുടെ കരാറിന് അംഗീകാരം. സൗദി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതി നടപ്പാകുന്നതോടെ റിയാദിൽ നിന്നും രണ്ട് മണിക്കൂർ കൊണ്ട് ഖത്തർ തലസ്ഥാനമായ ദോഹയിലെത്താം. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
നേരത്തെ റിയാദിൽ നടന്ന ഏകോപന സമിതി യോഗത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാർ കരാറിൽ ഒപ്പ് വെച്ചിരുന്നു. ഇതിനാണിപ്പോൾ മന്ത്രി സഭ അംഗീകാരം നൽകിയത്. 785 കിലോമീറ്റർ നീളുന്നതായിരിക്കും പാത. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലോടുന്ന ഇലക്ട്രിക് ട്രെയിനുകളായിരിക്കും സേവനം നൽകുക. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂദ്, ദമ്മാം എന്നീ നഗരങ്ങളിലൂടെ പാത കടന്ന് പോകും. റിയാദ്, ദമ്മാം വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മുപ്പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും.
Adjust Story Font
16

