മക്ക വികസനത്തിൽ പുതിയ അധ്യായം; 'കിങ് സൽമാൻ ഗേറ്റ്' പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
ഹറം പള്ളിയുടെ സമീപത്തായി 12 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിക്ക് സമീപം 'കിങ് സൽമാൻ ഗേറ്റ്' എന്ന പേരിൽ പുതിയ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ സമീപത്തായി 12 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മക്കയുടെ നഗര, അടിസ്ഥാന സൗകര്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതി, ഹജ്ജ്, ഉംറ തീർഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കും. പരമ്പരാഗത അറബ് വാസ്തുവിദ്യയുടെ സൗന്ദര്യവും ആധുനിക നഗരാസൂത്രണത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇൻഡോർ, ഔട്ട്‌ഡോർ പ്രാർഥനാ സ്ഥലങ്ങളിൽ ഏകദേശം 900,000 തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കും. കൂടാതെ, വിശുദ്ധ പള്ളിയിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന പൊതുഗതാഗത ശൃംഖലയുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കും. മക്കയുടെ ചരിത്രപരവും സാംസ്‌കാരികവുമായ തനിമ നിലനിർത്താനായി ഏകദേശം 19,000 ചതുരശ്ര മീറ്റർ വരുന്ന പൈതൃക-സാംസ്‌കാരിക മേഖലകൾ പുനരുജ്ജീവിപ്പിക്കും. സൗദിയുടെ സാമ്പത്തിക മേഖലയ്ക്കും പദ്ധതി കരുത്തേകും. 2036 ഓടെ മൂന്ന് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉപവിഭാഗമായ റൂഅ അൽ ഹറം അൽ മക്കി കമ്പനിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Adjust Story Font
16

