സൗദി ആഭ്യന്തര മന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
ഉപരോധം അവസാനിപ്പിച്ചതിനു പിന്നാലെ സൗദി-ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാവുന്നതിന്റെ സൂചനയാണ് രാഷ്ട്ര നേതാക്കളുടെ സന്ദർശനവും കൂടിക്കാഴ്ചയും

സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. നയതന്ത്ര സൗഹൃദ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടായി.
ഖത്തര്‍ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസമാണ് സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അമീരി ദിവാനിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും പങ്കെടുത്തു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരുടെ ആശംസാ സന്ദേശങ്ങൾ അദ്ദേഹം ഖത്തര്‍ അമീറിനെ അറിയിച്ചു. സൗദി ഭരണനേതൃത്വത്തിനുള്ള സ്നേഹസന്ദേശവും ആശംസകളും അമീര്‍ തിരിച്ചും കൈമാറി.
കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധവും സൗഹൃദവും ചർച്ചചെയ്യുകയും, പരസ്പര സഹകരണം ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം സൗദിയിലേക്ക് മടങ്ങി. ഉപരോധം അവസാനിപ്പിച്ചതിനു പിന്നാലെ സൗദി-ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാവുന്നതിന്റെ സൂചനയാണ് രാഷ്ട്ര നേതാക്കളുടെ സന്ദർശനവും കൂടിക്കാഴ്ചയും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച് ഖത്തർ- സൗദി സംയുക്ത വ്യാപാര കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം സജീവമാക്കാൻ തീരുമാനിച്ചിരുന്നു. സൗദിയുടെയും ഖത്തറിന്‍റെയും ദേശീയ വിഷന്‍ 2030 ന്‍റെ ഭാഗമായാണ് സംയുക്ത ബിസിനസ് കൗണ്‍സില്‍ രൂപീകരിച്ചത്.
Adjust Story Font
16
