സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിക്ക് തുടക്കം; ഭാഗമാകുന്നത് 60 ലക്ഷം വിദ്യാർഥികൾ
രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലവും സമ്പൂർണ്ണവുമായ ഒരു എ.ഐ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നത്.

റിയാദ്: സൗദി അറേബ്യയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച്, രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിക്ക് തുടക്കമായി. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെയാണ് രാജ്യവ്യാപകമായി ഈ നൂതന പദ്ധതി നടപ്പിലാക്കിയത്. ഇതോടെ, വിവിധ പഠന തലങ്ങളിലുള്ള അറുപത് ലക്ഷത്തിലധികം വിദ്യാർഥികൾ എ.ഐ പഠനത്തിന്റെ ഭാഗമാകും. രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലവും സമ്പൂർണ്ണവുമായ ഒരു എ.ഐ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നാഷണൽ സെന്റർ ഫോർ കരിക്കുലം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചെറുപ്രായത്തിൽ തന്നെ എ.ഐ അവതരിപ്പിക്കുന്നതിലൂടെ, സാങ്കേതികവിദ്യയിലും നവീകരണത്തിലും മുന്നേറാൻ അടുത്ത തലമുറയെ ശാക്തീകരിക്കുക, ഒപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ രാജ്യത്തിൻറെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർധിപ്പിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Adjust Story Font
16

