എയർബസ് സുരക്ഷാ നിർദേശം: എ320 വിമാനങ്ങളുടെ അവലോകനം നടത്തി സൗദിയ
ഫ്‌ളൈറ്റ് ഷെഡ്യൂളുകളിലെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്ന് എയർലൈൻ

റിയാദ്: തങ്ങളുടെ എയർബസ് എ320 വിമാനങ്ങൾ അവലോകനം ചെയ്ത് സൗദിയിലെ എയർലൈനായ സൗദിയ. നിർമാതാവായ എയർബസ് പുറപ്പെടുവിച്ച ആഗോള സുരക്ഷാ നിർദേശത്തെത്തുടർന്നാണ് നടപടി. ഫ്‌ളൈറ്റ് ഷെഡ്യൂളുകളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും മാറ്റമുണ്ടെമെങ്കിൽ യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാരുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും അറിയിപ്പുകൾ നിരീക്ഷിക്കാനും സൗദിയ അഭ്യർത്ഥിച്ചു.
ലോകമെമ്പാടുമുള്ള എ320 വിമാനങ്ങളുടെ പകുതിയിലധികം വിമാനങ്ങളെയും തിരിച്ചുവിളിക്കുന്ന സാഹചര്യത്തിലാണ് നടപടി. കമ്പനിയുടെ 55 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളിൽ ഒന്നാണ് ഇപ്പോൾ നടക്കുന്നത്. 6,000 എ320 വിമാനങ്ങൾ നിർബന്ധമായും അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്ന് എയർബസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ആഗോളതലത്തിൽ 350-ലധികം ഓപ്പറേറ്റർമാരെ ബാധിക്കുന്നതാണ് തീരുമാനം. യുഎസ്സിലെ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ വാരാന്ത്യത്തിലാണ് നടപടി. നിർദേശം പുറപ്പെടുവിച്ച സമയത്ത്, ലോകമെമ്പാടുമായി ഏകദേശം 3,000 എ320 വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു. മുമ്പത്തെ സോഫ്റ്റ്വെയറിലേക്ക് തന്നെ മാറുന്നതാണ് പ്രധാന തീരുമാനമെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. ഇത് ലളിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വിമാനങ്ങൾ സാധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇത് പൂർത്തിയാക്കണം. അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലേക്കുള്ള പരിമിത ഫെറി വിമാനങ്ങൾക്ക് മാത്രമാണ് ഇതിൽ നിന്ന് ഇളവുണ്ടാകുക. തിരിച്ചുവിളിക്കൽ ലോകമെമ്പാടും തടസ്സമുണ്ടാക്കുന്നതിനാൽ, വിവിധ വിമാനക്കമ്പനികൾ പ്രവർത്തന ആഘാതം വിലയിരുത്തുകയാണ്.
Adjust Story Font
16

